തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിലെ ദുരൂഹത നീങ്ങി. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ചോദ്യം ചെയ്യലിൽ പോലീസിനോടു സമ്മതിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.
കുട്ടിയുടെ അച്ഛൻ ഷിജിനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് ഷിജിന്റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാൻ കുഴഞ്ഞ് വീണത്. പിന്നാലെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച്ച പുലർച്ചെ മരണം സംഭവിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് കണ്ടെത്തിയെങ്കിലും അതിനുള്ള കാരണം തിരിച്ചറിയാനായിരുന്നില്ല. കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ആദ്യഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തപ്പോള്‍ കാര്യമായ വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് വിശദമായ ചോദ്യം ചെയ്തപ്പോൾ കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചുവെന്ന് ഷിജിന് മൊഴി നൽകുകയായിരുന്നു.